Wednesday, May 13, 2009

സത്യം പറഞ്ഞാല്‍...



  • ആന വന്യമൃഗമാണ്.

  • അതിനെ നാട്ടിലേക്ക് കൊണ്ടുവന്ന് മെരുക്കിയെടുക്കുന്നത് ദ്രോഹമാണ്.

  • നാട്ടിലെ കാലാവസ്ഥ ആനയുടെ ശരീരത്തിന് യോജിക്കില്ല.

  • ആനയെ അടിക്കുന്നത് ക്രൂരമാണ്.

  • മദപ്പാടുണ്ടായ ആനയെപോലും പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്നു.

  • ആനയ്ക്ക് പത്തുവയസ്സുകാരനായ മനുഷ്യന്റെ ബുദ്ധിയുണ്ട്.

  • ആന മൂലം ഏറ്റവും കൂടുതല്‍ അപകടമുണ്ടായിട്ടുള്ളത് തൃശൂര്‍ ജില്ലയിലാണ്.

  • ജനങ്ങള്‍ക്ക് മനസാക്ഷിയില്ലാത്തതാണ് ആന ഇടയാന്‍ കാരണം.

  • പാപ്പാന്മാരിലാകട്ടെ അധികശതമാനവും മദ്യപാനികളാണ്.

Sunday, May 3, 2009

ഈ പാവം എന്തു തെറ്റു ചെയ്തു


ആനയെ എത്ര കണ്ടാലാണ് മതിവരിക. നാട്ടാനയുടെ ചങ്ങലകിലുക്കം കേട്ടാല്‍ മതി ആളുകളെല്ലാം ഓടിക്കൂടും. പക്ഷേ ഇത്ര ആവേശത്തോട് കൂടി അതിനെ ദ്രോഹിക്കുന്ന ജനസമൂഹവും കുറവല്ല. ആനയ്ക്ക് നേരെയുള്ള പീഢനമാണ് ആനയെ മാനസികാവസ്ഥ തെറ്റിക്കുന്നത്.
നല്ല അറിവില്ലാത്ത പാപ്പാന്‍മാരില്‍ നിന്ന് ആനകള്‍ പീഢനങ്ങള്‍ നേരിടുന്നു. നല്ല രീതിയില്‍ പരിപാലനത്തിന് സൌകര്യം ചെയ്യാത്ത ഉടമസ്ഥരില്‍ നിന്ന് അത് പീഡനം നേരിടുന്നു. ഇതിനേക്കാള്‍ എത്രയോ വലുതും ദോഷമുള്ളതുമാണ് പൊതുജനങ്ങളില്‍ നിന്നും നേരിടുന്ന പീഡനം.
ഭക്ഷണകാര്യത്തിലും ആന പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കുറഞ്ഞ അളവില്‍ പട്ടയും വെള്ളവും കൊടുക്കുക, മോശമായ ഭക്ഷണം നല്‍കുക, ഒരേതരം ഭക്ഷണം തുടര്‍ച്ചയായി നല്‍കുക എന്നിവ ഇതില്‍പെടുന്നു. ആനയ്ക്ക് സ്വതവേ ഉണ്ടാകാറുള്ള എരണ്ടക്കെട്ട് ചിലപ്പോള്‍ മാരകമായേക്കാം.
ഇടുങ്ങിയതും തിരക്കേറിയതുമായ സ്ഥലങ്ങളില്‍ ആനകളെ തളച്ചിടുക. നല്ല വെയിലത്ത് തളച്ചിടുക. ചെരിവുകളും കുഴികളുമുള്ള സ്ഥലങ്ങളില്‍ തളച്ചിടുക. ചതുപ്പുനിലങ്ങളില്‍ തളച്ചിടുക. ഗര്‍ഭിണികളായ ആനകളെ സംരക്ഷിക്കാതിരിക്കുക. അനാവശ്യ നരുന്നുകള്‍ നല്‍കി ആരോഗ്യം നശിപ്പിക്കുക. ആവശ്യമായ വിശ്രമം നല്‍കാതിരിക്കുക. കൃത്യമായ വ്യായാമം നല്‍കാതെ തുടര്‍ച്ചയായി ചങ്ങലക്കിടുക. കുളിപ്പിക്കാതിരിക്കുക, അഴുക്കുവെള്ളം കുടിപ്പിക്കുക, കുട്ടിയാനകളെ നിര്‍ബന്ധപൂര്‍വ്വം തള്ളയില്‍ നിന്നും അകറ്റുക. നിരന്തരമായി മര്‍ദ്ദിക്കുക, മുറിവുകള്‍ വൃണപ്പെടുത്തുക. പട്ടിണിക്കിട്ട് പരിശീലനം നല്‍കുക, മുള്ളു ചങ്ങലകൊണ്ട് ബന്ധിക്കുക. ടാറിട്ട റോഡിലൂടെ വെയിലത്ത് നടത്തുക, വെറുതേ അടിക്കുകമര്‍മങ്ങളില്‍ അടിക്കുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. നീരുവരും വേദനയും ഞരമ്പുവലിയും അനുഭവപ്പെടും. ചോര ഒഴുകും.
ഇങ്ങിനെ പീഡിപ്പീക്കാന്‍ ഈ പാവം എന്തു തെറ്റു ചെയ്തു.

Monday, April 20, 2009

ഹീറോയിസം അവസാനിപ്പിക്കണം

ആനയെ ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് .ഹീറോയിസം അവസാനിപ്പിക്കണം. ആനകള്‍ എന്നത് അന്തസിന്റെയും അലങ്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
സിനിമാവ്യവസായം പോലെയാണ് ഇന്ന് ആന പരിപാലനം. സൂപ്പര്‍ താരങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ വളരുന്നത്. ആനയിലും ഉണ്ട് സൂപ്പര്‍ താരങ്ങള്‍ . അത് ജനങ്ങള്‍ ഉണ്ടാക്കുന്നതാണ്. തലയെടുപ്പുള്ള ആനകളെ മാത്രമേ ഉത്സവത്തിന് എഴുന്നള്ളിക്കുകയൊള്ളൂ. പ്രത്യേക ആനകള്‍ തന്നെ ഉല്‍സവത്തിന് വരണമെന്ന് കമ്മറ്റിക്കാര്‍ വാശിപിടിക്കുന്നതും ആനയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു.
ആന എന്നത് ഇന്‍ഡസ്ട്രിയായി മാറി. ആനയെ ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഫാന്‍സ് അസോസിയേഷനുകള്‍ പല ആനയ്ക്കും ഉണ്ട്. ഇത് കാണിക്കുന്നത് നമ്മുടെ മൂല്യചുതിയാണ് ഒരിക്കലും ആന വ്യവസായിക ഉപകരണമല്ല. ആനയെ വളര്‍ത്തുന്നവര്‍ ലാഭം നോക്കിയാല്‍ ആനകളുടെ വംശം നിലനിര്‍ത്താന്‍ പ്രയാസമാണ്.
ആചാര അനുഷ്ഠാനങ്ങളുടെ പേരിലും ആനയെ നാം ദ്രോഹിക്കുന്നു. നേര്‍യ്ച്ചക്കും, ഉത്സവങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആനകളെ ഉപയോഗിക്കുന്നു. ചൂടുള്ള വെയിലത്ത് നിര്‍ത്തുന്നു. വേണ്ടത്ര ഭക്ഷണം അതിന് കൊടുക്കുന്നില്ല. എത്ര നിയമങ്ങള്‍ ഉണ്ടായാലും ആനയ്ക്ക് രക്ഷയില്ലാതായി തീര്‍ന്നിരിക്കുകയാണ്.
നാട്ടാന പരിപാലന ചട്ടം കൊണ്ടുമാത്രം ആനയെ നിയന്ത്രിക്കാന്‍ കഴിയില്ല. ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഒരാനയേയും എഴുന്നള്ളത്തിന് കൊണ്ടു പോവാന്‍ കഴിയില്ല. ജനങ്ങളുടെ മനസില്‍ മാറ്റമുണ്ടാവണം. ഫാന്‍സ് അസോസിയേഷനുകളെ നിയന്ത്രിക്കണം. ആനയെ പേരു ചൊല്ലി വിളിക്കുന്നത് ഒഴിവാക്കണം. ആനകള്‍ക്ക് നമ്പറിടണം. വ്യവസായം എന്നതിലുപരി ആനയെ ഭക്തിയോടെ കണ്ടാലെ ആനകള്‍ക്കും മനുഷ്യര്‍ക്കു രക്ഷയൊള്ളൂ.

Wednesday, April 1, 2009

മദയാന ആകുമ്പോള്‍

ആന ഇടയുന്നത് മദപ്പാടുകൊണ്ടാണെന്ന് തെറ്റായ ഒരു ധാരണയുണ്ട്. മദം ഒരസുഖമല്ല. ശാരീരികമായ പ്രക്രിയയാണ്. സാധാരണയായി 15 മുതല്‍ 20 വയസിനിടെയും 60 വയസുവരെയുമാണ് മദം ഉണ്ടാവുക.
മദക്കാലം സാധാരണയായി 3 മാസം നീണ്ടുനില്‍ക്കും. തണുപ്പുകാലത്താണ് സാധാരണയായി മദപ്പാട് ഉണ്ടാകാറ്. സ്വഭാവഘടന നോക്കി ഇവയെ ഘട്ടങ്ങളായി തിരിക്കാം. മദത്തിനുമുന്‍പുള്ള കാലം, തീവൃമായ മദത്തിലിരിക്കുന്ന കാലം, മദത്തിന് ശേഷമുള്ള കാലം.
മദക്കാലത്ത് ആനയുടെ മുഖത്ത് ക്രൂരഭാവം കാണാം. ആരെങ്കിലും അടുത്തുവരുമ്പോള്‍ കണ്ണ് ഉരുട്ടും. ശരീരത്തിന് പിരിമുറുക്കം അനുഭവപ്പെടും, ശരീരം നീട്ടിവലിക്കുകയും തുമ്പിക്കൈ മുന്നോട്ട് നീട്ടുകയും ചെയ്യും. പാപ്പാന്മാരെയും അപരിചിതരെയും ആക്രമിക്കാനുള്ള വാസനയുണ്ടാകും.
ചങ്ങല പിടിച്ചു വലിക്കുകയോ, അതില്‍ തിരിപ്പിടിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. ചങ്ങല വലിച്ചുപൊട്ടിക്കാനുള്ള ശ്രമമാണെന്ന് തോന്നും. അതിനാല്‍ ഈ സമയത്ത് പഴയ ചങ്ങലയാണെങ്കില്‍ മാറ്റി പുതിയവ ഇടണം. കെട്ടിയിരിക്കുന്നു മരവും ആനയും തമ്മില്‍ രണ്ടടി അകലം ഉണ്ടായിരിക്കണം. ചില ആനകള്‍ ഒരു പ്രത്യേക കണ്ണിയില്‍ തന്നെ ശ്രദ്ധ തിരിച്ച്, അത് വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചെന്നിരിക്കും. ആനയെ ഒരേ സ്ഥലത്തുതന്നെ കെട്ടിയിടുന്നു. മദത്തിന്റെ തീവൃത കുറയുന്നത് വരെ അഥവാ ആളടുക്കാറാകുന്നത് വരെ ആനയുടെ കാലുകളില്‍ ചങ്ങലക്കിട്ട സ്ഥലത്ത് വ്രണങ്ങള്‍ ഉണ്ടാവാം. ഇങ്ങന് വരാതിരിക്കാന്‍ ദൂരെ നിന്ന് ഒരു വലിയ കോല്‍ നീട്ടി ചങ്ങലയുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കാനുള്ള സംവിധാനം വേണം.

അമ്പട കേമാ!!!

നുഷ്യരുമായി നന്നായി ഇണങ്ങിക്കഴിയുന്ന പ്രകൃതമാണ് ആനയ്ക്ക്. മനുഷ്യനും ആനയും തമ്മില്‍ അഭേദ്യബന്ധങ്ങള്‍ ഉണ്ട്. ആനകളുടെ കഴുത്ത് ചെറുതാണ്. തലക്ക് ഭാരംകുറവാണ്.
ആനയുടെ മൂക്ക് കൈയ്യിലാണ്. അതാണ് ആനയുടെ തുമ്പിക്കൈ. ഒരേ സമയം മൂക്കായും കൈയ്യായും പ്രവര്‍ത്തിക്കുന്നു. എത്ര ചെറിയ വസ്തുക്കളും (മുട്ടുസൂചി വരെ) തുമ്പികൈകൊണ്ട് ആനയ്ക്ക് എടുക്കാനാവും. വളരെ വലിയ ചെവിയാണ്. ചെറിയ കണ്ണ് വശങ്ങളിലാണ്. പലപ്പോഴും ചെവി കണ്ണിന്റെ കാഴ്ചയെ മറക്കുന്നത് കാരണം പിന്‍കാഴ്ച ആനക്ക് സാധ്യമല്ല.
ആനയുടെ വൃഷണം മസ്തകത്തിലാണ്. വളരെ നേര്‍ത്ത തൊലിയാണ് ആനക്കുള്ളത്. അതുകൊണ്ടുതന്നെ എത്ര ചെറിയ അടിയും അതിന് താങ്ങാവുന്നതില്‍ അപ്പുറമാണ്. ത്വക്കിന് കറുപ്പുനിറമായതിനാല്‍ ചൂട് ധാരാളം വലിച്ചെടുക്കും. ആനയുടെ ശരീരത്തില്‍ വിയര്‍പ്പു ഗ്രന്ധികള്‍ ഇല്ല. പലപ്പോഴും വായിലൂടെയാണ് ആന വിയര്‍പ്പ് പുറത്തുവിടുന്നത്. കൈകാലുകളില്‍ വിരലുകളില്ല, പക്ഷേ നഖങ്ങള്‍ ഉണ്ട്.
മറ്റു മൃഗങ്ങളെ അപേക്ഷിച്ച് വാലുകളില്‍ രോമങ്ങള്‍ കുറവായിരിക്കും. തികച്ചും കാട്ടിലെ പരിതസ്ഥിതിക്ക് ഇണങ്ങുന്ന ശരീരപ്രകൃതമാണ് ആനയുടെത്. അതുകൊണ്ട് തന്നെ നാട്ടിലെ ചൂട് അവയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ആനക്കാര്യം


കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന. ഏതൊരു ജീവിയേയുംപോലെ അതിനും വേദനകളും സഹനവും വിഷാദവും സങ്കടവുമൊക്കെയുണ്ട്. മനുഷ്യരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ക്ഷൂദ്രര്‍ എന്നിങ്ങനെ തരംതിരിക്കുന്നത് പോലെ ആനയിലും ഇതേ വര്‍ഗ്ഗീകരണമുണ്ട്. അതില്‍ ബ്രാഹ്മണര്‍ ശാന്തരായിരിക്കും. ക്ഷത്രിയരാവട്ടെ അവരുടെ സ്വഭാവം കാണിക്കുകയും ചെയ്യും.
കാട്ടില്‍ ജീവിക്കുന്ന മൃഗമാണ് ആന. അതിനെ മെരുക്കി നാട്ടിലേക്ക് കൊണ്ടുവന്ന് എത്ര പരിശീലനം നല്‍കിയാലും കാട്ടിലെ സ്വഭാവം അത് പുറത്തുകാണിക്കും. പക്ഷേ വിശേഷബുദ്ധി ഇല്ലാത്തതുകാരണം (പ്രായമായ ഒരാനക്ക് പത്തുവയസുകാരനായ മനുഷ്യന്റെ ബുദ്ധിയുണ്ടത്രെ) അതിന് തന്റെ ശക്തി അറിയില്ല. ആ ഒരു കാരണം കൊണ്ടാണ് മനുഷ്യര്‍ക്ക് ആനയെ നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നത്.
ഒരിക്കല്‍ ഒരു തള്ളയാന തന്റെ ചാപ്പിള്ളയ്ക്ക് മൂന്ന് ദിവസം കൂട്ടുനിന്നു. കുട്ടിയെ പൊക്കിയെടുക്കാന്‍ ശ്രമിച്ച ശേഷം അത് ചാപ്പിള്ളയുടെ അരികില്‍ തന്നെ നിന്നു. ദു:ഖ വിവശനായി തന്റെ മുഖഭാവത്തില്‍ അത് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി തലയും ചെവിയും താഴ്ത്തി മുഖം താഴേക്ക് കോട്ടി വളരെയധികം നിശബ്ദനായി തന്റെ ചലനങ്ങള്‍ മന്ദഗതിയിലാക്കിക്കൊണ്ട് നിന്നു.
ചന്ദ്രശേഖരന്‍ എന്ന ആന നേരത്തെ എടുത്തിട്ടുള്ള കാലുകള്‍ നാട്ടാന്‍ പരിശീലിപ്പിച്ചിട്ടുള്ളതായിരുന്നു. ഒരിക്കല്‍ ഒരു കുഴിയുടെ അടുത്ത് കല്‍ നാട്ടാന്‍ വന്നപ്പോള്‍ അത് നാട്ടാതെ നിന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കാല്‍ നാട്ടിയില്ല. പിന്നീടുള്ള പരിശോധനയില്‍ ആ കുഴിയില്‍ ഒരു നായ കിടന്നുറങ്ങുന്നത് കണ്ടു. നായയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ആന ആ കുഴുയില്‍ കാല്‍നാട്ടി.
ഇത്തരം സ്വഭാവങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത് ആനകളും മനുഷ്യരെപോലെയാണ് എന്നതാണ്. അവയ്ക്കും സങ്കടങ്ങളും വേദനകളും ഉണ്ട്. വിശേഷബുദ്ധിയില്ലങ്കിലും ബുദ്ധിയുണ്ട് സ്വാഭാവികമായും ആനയെ ഉപദ്രവിക്കുമ്പോള്‍ അവ പ്രതികരിക്കുന്നു.